ഓർമ്മകൾ പിച്ചവെയ്ക്കും
നടുമുറ്റത്തു തളിരിട്ടൊരു
കൃഷ്ണതുളസി നാമ്പുകൾ
കൃഷ്ണപാദത്തിങ്കലർപ്പിക്കവേ
നാമപദങ്ങൾ ഉയർന്നീടും
സന്ധ്യാദീപവേളയിൽ
കാവിനുള്ളിലൊരു
അന്തിത്തിരി കാണ്മതില്ലേ
നക്ഷത്രക്കുഞ്ഞുങ്ങൾക്കായ്
കഥയൊന്നുര ചെയ്യവേ
ഇത്തിരി നുറുങ്ങുവെട്ടവുമായ്
മിന്നാമിനുങ്ങു പാറിയതെന്തേ
നൂറും പാലും നൽകുവാനില്ലാതെ
ആയില്യ പൂജ മുടങ്ങീടവേ
നാഗക്കളമൊരുക്കി വെച്ചു
നാവേറ് പാടുവതെന്തിനായ്
മറന്നു പോയ ചിന്തുകളിനിയും
പാടി പകരുവാനാകാതെ
മൂകമായ് കേഴുമൊരു
പുള്ളോർക്കുടമായതെന്തേ
ഓർമ്മകൾതൻ തിരിനാളം
അണഞ്ഞു പോയ കൂരിരുളിൽ
ഉണ്മകൾ തൻ നോവറിയവേ
മറവി തൻ മാറാലയാൽ മൂടിടട്ടെ...
No comments:
Post a Comment