Sunday, April 26, 2015

പൂരം വരവായി...



തൃശ്ശിവപേരൂരിൻ
നടുമുറ്റം  വാഴും
വടക്കുന്നാഥൻ തൻ
തിരുമുമ്പിൽ
കാഴ്ചയുമായെത്തും
ദേവഗണങ്ങൾക്കായ്
കൊടിയേറും പൂരം
വന്നണയുകയായ്

മേളത്തിൻ
അകമ്പടിയുമായ്
ഗജരാജപ്പുറമേറി
ദേവതകളണയുകയായ്

തിരുവമ്പാടികണ്ണന്റെ
കോലത്തിന്മേലേറി
ദേവിയെഴുന്നള്ളും
മഠത്തിൽവരവിനായ്
പഞ്ചവാദ്യപ്പെരുമയിൽ
പുരുഷാരമുണരുകയായ്

പാറമേക്കാവിലമ്മ
വണങ്ങുവാനെത്തവേ
ഇലഞ്ഞിത്തറമേളത്തിൽ
അലിഞ്ഞു ചേരും
നാടും നഗരവുമൊന്നായ്
ചേർന്നിറങ്ങുകയായ്

ചെങ്കതിരുകൾ വീശും
സൂര്യപ്രഭയിൽ
തെക്കോട്ടിറക്കവുമായ് 
ആലവട്ടം വെഞ്ചാമരം
മുത്തുക്കുടകളുമായ്
ഗജരാജർ വരികയായ്

കണ്ണിനും കാതിനും
ഇമ്പമേറും മേളവുമായ്
വർണ്ണപ്പകിട്ടേറിയ
കുടമാറ്റമരങ്ങേറവേ
സർവ്വചരാചരങ്ങളൊന്നായ്
ആവാഹിച്ചാസ്വദിക്കയായ്

കാഴ്ചകളൊന്നായ്
കണ്ടു നടക്കവേ
വർണ്ണങ്ങളൊന്നൊന്നായ്
പൂത്തു വിടരവേ
മാനത്തെ പൂരവും
മനം കവരുകയായ്

പൂരം നാളിൽ
കാണാത്ത പൂരത്തിനായ്
പകലൊന്നു പിന്നെയും
മേളമോടെ വരവായ്
ഉപചാരം ചൊല്ലി പിരിയുവാൻ
മുഖാമുഖം കണ്ടുനിൽക്കാം

പകൽപ്പൂരത്തിനായെത്തും
മാലോകർ തൻ
ആവേശത്തിന്നറുതിയായ്
വരും വർഷമിനിയും
കാണാമെന്നുപചാരവുമായ്
വിട ചൊല്ലി പിരിയുകയായ്

No comments:

Post a Comment