Sunday, February 22, 2015

സ്നേഹഗീതം

 ...

ഉയർന്നു കേൾക്കും തേങ്ങലുകൾ
കാതിന്നുള്ളിൽ അലയടിക്കവേ
തിരിച്ചു പോകുവാനാകാതെ
ഇടറി നിന്ന പാദങ്ങളിൽ
അഴിക്കുവാനാകാത്ത
കൂച്ചു വിലങ്ങണിയിച്ചതാരോ

നെരിപ്പോടായ് നീറുന്നൊരു
മനമറിയാതെ പിരിയുവതെന്തിനോ
പിരിയ്ക്കുവാനാകാത്ത
കാണാച്ചരടിനാൽ ബന്ധിപ്പിച്ചതല്ലയോ
നീറും ഹൃദയത്തിൽ നിണമണിയിക്കും
നോവിൻ മുറിവായ്‌ തീർന്നതെന്തിനോ

കണ്ണീർക്കണമായ് മാറുന്നൊരു
കരളിൻ നൊമ്പരമറിയുന്നതല്ലേ
സ്വപ്നങ്ങളെന്നും വില്പനക്കായ്
കൊണ്ടു പോകുന്നതല്ലയോ
തീരാക്കടങ്ങളിൽ വില്ക്കുവാനില്ലാതെ
ജീവിതം തട്ടിക്കളയുവതെന്തിനായ്

കൈവിട്ടു പോകുന്ന ജീവിതയാത്രയിൽ
മാനസമെന്നും കുളിരണിയട്ടെ
കെടാതെയെന്നും തെളിക്ക നീയീ
കിനാക്കൾ തൻ നിറദീപം
ആമോദചിത്തരായ് പാടുക നീയീ
സ്നേഹ സംഗമത്തിൻ ഗാഥകളെന്നും

No comments:

Post a Comment